വാഷിംഗ്ടൺ ഡിസി: ഇറാനുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ വെള്ളിയാഴ്ചയ്ക്കു മുന്പേ പ്രസിഡന്റ് ട്രംപ് പുറത്തുവിട്ടേക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു.
ഇറാന് അമേരിക്ക ധനസഹായം നല്കില്ല. ഇറാനുമായുള്ള ഒന്നര പേജ് കരാർ പൊതുധാരണകൾ ഉൾപ്പെടുന്ന രേഖ മാത്രമാണെന്നും വാൻസ് വിശദീകരിച്ചു.
ഇതിനിടെ, കരാറിന്റെ ഉള്ളടക്കത്തിൽ ചിലത് പുറത്തുവന്നിട്ടുണ്ട്. ഇതു പ്രകാരം കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്ന വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കും തുറക്കും.
ട്രംപ്, വാൻസ്, ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് എന്നിവർ ഡിജിറ്റലായി കറാരിൽ ഒപ്പുവച്ചുകഴിഞ്ഞുവെന്നാണു റിപ്പോർട്ട്.
ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ച ചർച്ചകൾ ഈയാഴ്ചതന്നെ തുടങ്ങിയേക്കും. ഇറാനിൽ വീണ്ടും ആണവപരിശോധകർക്കു പ്രവേശനം അനുവദിക്കും.
ധാരണാ വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നതനുസരിച്ചായിരിക്കും മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുന്നതിൽ തീരുമാനം ഉണ്ടാവുക.